Tuesday, May 26, 2009

26.വീര്‍ സവര്‍ക്കര്‍



സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍ അഥവാ വീര്‍ സവര്‍ക്കര്‍ എന്നറിയപ്പെട്ട മഹാനായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ 1883 ഇല മഹാരാഷ്ട്രയില്‍ നാസിക്‌ ജില്ലയിലെ ഭാഗൂറില്‍ ഭൂജാതനായി. ധീരനായ സ്വാതന്ത്ര്യസമര സേനാനി, സാമൂഹ്യപരിഷ്കര്‍ത്താവ്, സാഹിത്യകാരന്‍, കവി, ചിന്തകന്‍, രാഷ്ട്രീയനേതാവ്‌, ചരിത്രകാരന്‍ എന്നീ നിലയില്‍ തിളങ്ങിയ പ്രതിഭാശാലിയായിരുന്നു അദ്ധേഹം. ദശാബ്ദങ്ങളോളം അദ്ദേഹത്തിനെതിരെ നിലനിന്നിരുന്ന തെറ്റിദ്ധാരണകളും ദുഷ് പ്രചാരണങ്ങളും അദ്ദേഹത്തെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും അല്പം പുറകിലാക്കിയെങ്കിലും ആധുനികകാലത്ത് ഹിന്ദുമതം മറ്റുള്ള സാമ്രാജ്യത്ത കുത്തക മതപരിവര്‍ത്തന സംഘങ്ങളുടെ അപചയം നേരിടുന്ന സമയത്ത് അദ്ദേഹത്തിന്‍റെ നാമം വളരെ പ്രസക്തമാണ്. ഹിന്ദുവിന് ഒരു സാംസ്കാരിക ചൈതന്യം, ഒരു പുത്തന്‍ ഉണര്‍വ്‌ സമ്മാനിക്കാന്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികള്‍ക്ക് കഴിഞ്ഞിരുന്നുവേന്നത് ഒരുകാലത്തും മറക്കുവാനാകില്ല.

അദ്ദേഹത്തിന്റെ നല്ല പ്രവര്‍ത്തികളെ മനസ്സിലാക്കിയവരുടെയും ഭാരത ചരിത്രം എന്നതെന്ന് അറിയാവുന്നവരുടെയും മനസ്സില്‍ സവര്‍ക്കറുടെ സ്ഥാനം എന്നും മഹനീയമായിരിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് നമ്മുടെ പരമമായ ലക്‌ഷ്യം എന്ന് ആദ്യം പ്രഖ്യാപിച്ച സവര്‍ക്കര്‍ വിദേശ വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞു മാതൃക കാട്ടുകയുണ്ടായി. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളെ കൊണ്ടുവരാന്‍ സവര്‍ക്കരിനു കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ പ്രചാരകനും പ്രവര്‍ത്തകനും എന്നുള്ള കാരണം പറഞ്ഞു നിയമ ബിരുദത്തിനു ശേഷവും അദ്ദേഹത്തെ കോടതിയില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. ബാര്‍ പ്രവേശനത്തിന് തടസത്തിന്റെ കാരണവും ഇതുതന്നെയായിരുന്നു.

സമൂഹത്തിന്റെ തോട്ടുകൂടായ്മകളെയും മറ്റു അവര്‍ണര്‍ അനുഭവിക്കുന്ന വേദനകളെയും നന്നായി തിരിച്ചറിഞ്ഞ സവര്‍ക്കര്‍ അതിന്റെ പരിസമാപ്തിയ്ക്കായി അഹോരാത്രം പൊരുതി. ഏതു ജാതിയില്‍ പെട്ട ഹിന്ദുക്കള്‍ക്കും പങ്കെടുക്കുവാന്‍ കഴിയുന്ന ഗണേശോത്സ്വവം, എല്ലാവര്‍ക്കും ഒന്നിച്ചു ഭക്ഷണം കഴിക്കാന്‍ അവസരം, എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന പതിത്‌പാവന്‍ മന്ദിര്‍, ഏതു മതസ്ഥര്‍ക്കും ഒന്നിച്ചു ഇരിക്കുകയും ആഹാരം കഴിക്കുകയും ചെയ്യാന്‍ കഴിയുന്ന കോഫീ ഷോപ്പ് തുടങ്ങി അദ്ദേഹത്തിന്‍റെ ഇത്തരത്തില്‍ ഉള്ള ശ്രമങ്ങള്‍ അവര്‍ണ്ണനീയം തന്നെ.

എഴുതുവാന്‍ പെനയില്ലാതെ ജയിലില്‍ കിടന്ന സമയത്ത് തന്റെ നഖങ്ങള്‍ കൊണ്ട് കവിതകള്‍ ജയില്‍ ഭിത്തികളില്‍ എഴുതിയ സവര്‍ക്കരിന്റെ കവിതകളുടെ പ്രമേയം ദേശസ്നേഹവും സ്വാതന്ത്ര്യവും ആയിരുന്നു. സവര്‍ക്കറുടെ പുസ്തകം പ്രസീധികരിക്കുന്നതിനു മുമ്പ് തന്നെ വിവാദങ്ങള്‍ക്ക് കാരണമായി. സ്വാതന്ത്ര്യസമരത്തിന്റെ പേരില്‍ സവര്‍ക്കറുടെ ബിരുദം ഇന്ത്യന്‍ സര്‍വകലാശാല പിന്‍വലിക്കുക പോലും ഉണ്ടായി. കടുത്ത യാതനകളും വേദനകളും സ്വാതന്ത്ര്യത്തിനു വേണ്ടി അനുഭവിച്ച സവര്‍ക്കര്‍ ഒരുപക്ഷെ സ്വാതന്ത്രത്തിനു പൊരുതിയ നേതാക്കളുടെ മുന്‍നിരയില്‍ പ്രമുഖനായിരുന്നു.

സവര്‍ക്കറുടെ ഈ ശ്രമങ്ങളെ തന്ത്രപൂര്‍വ്വം ഒതുക്കിയ അല്ലെങ്കില്‍ പ്രശസ്തിയെ വളരാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടായിരുന്നുവെങ്കിലും പില്‍ക്കാലത്ത് ഇതെല്ലാം ചരിത്രത്തില്‍ വാസനയുള്ളവര്‍ക്ക് താല്പര്യത്തിനു പാത്രമായി ഭവിച്ചു. സവര്‍ക്കറുടെ ചരിത്രം സിനിമാ രൂപത്തിലും പുറത്തുവന്നു.

സ്വാതന്ത്രത്തിനു വേണ്ടിയുള്ള ആദ്യസമരം എന്നാ പ്രശസ്തഗ്രന്ഥം സവര്‍ക്കരുടെതാണ്. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ നിരോധിച്ച പ്രസ്തുതപുസ്തകം എന്നാല്‍ കള്ളകടത്തിലൂടെയും മറ്റും യൂറോപ്പിലും ബ്രിട്ടീഷ്‌ ഭരണ രാജ്യത്തും പ്രചരിച്ചു. എന്നാല്‍ ഫ്രാന്‍സിലും ജര്‍മ്മനിയിലും ഹോല്ലണ്ടിലും മാഡം ഭിക്കാജി കാമ ഇതിനെ പ്രസിദ്ധീകരിച്ചു. അക്കാലത്ത് ഏറ്റവും വിവാദം സൃഷ്ടിച്ചതും അതുപോലെ വായനക്കാരുടെ മനസ്സില്‍ ദേശസ്നേഹം പാകിയതുമായി ഒന്നായിരുന്നു പ്രസ്തുത പുസ്തകം.

ഒരു സ്വാതന്ത്ര്യസമര സേനാനി എന്നതില്‍ കവിഞ്ഞു ഒരു വിശാല ഭാരതവര്‍ഷം എന്നാ ആശയത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഭാരതം ഹിന്ദു എന്നത് ഒരു ജാതിയിലോ മതത്തിലോ ഒതുങ്ങാത്ത ഭാരതത്തില്‍ താമസിക്കുന്ന ഏവരുടേയും എന്നുള്ള ആശയം ഉള്‍ക്കൊണ്ടാവയായിരുന്നു. തന്റെ ജയില്‍ വാസത്തിനു ശേഷം രത്നഗിരി ഹിന്ദു സഭ ഉണ്ടാക്കിയ സവര്‍ക്കര്‍ ഭാരതത്തില്‍ ഹിന്ദിയുടെയും ഹൈന്ദവതയുടെയും പ്രവര്‍ത്തകന്‍ ആയിരുന്നു. ഒരു ഹിന്ദു എന്നത് ഈ മണ്ണില്‍ താമസിക്കുന്ന ഓരോരുത്തരും ആണെന്നും അവരെല്ലാം ഈ നാടിന്റെ ഭാഗം ആണെന്നും ഉള്ള സന്ദേശം മതേതര സ്വഭാവത്തിന്റെ ഏറ്റവും സവിശേഷഭാവം നമ്മെ പരിചയപ്പെടുത്തുകയായിരുന്നു.

ജിന്നയുടെ മുസ്ലിം ലീഗ് ഇന്ത്യയില്‍ വേരുറപ്പിച്ചപ്പോള്‍ ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമെകിയത് സവര്‍ക്കര്‍ ആയിരുന്നു. ഹിന്ദുക്കളെ സംഘടിപ്പിക്കുകയും അവരെ ഒരു കുടക്കീഴില്‍ നിര്‍ത്തുകയും ചെയ്തതില്‍ സവര്‍ക്കറുടെ പങ്കു വളരെ വലുതാണ്‌. മഹാത്മാഗന്ധിയുമായി പലപ്പോഴും ആശയപരമായ ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും സവര്‍ക്കറുടെ ആശയങ്ങളോട് പ്രതിപത്തിയുള്ളവരുടെ എണ്ണവും ഒട്ടും കുറവല്ലായിരുന്നു.

സാമൂഹിക പരിഷ്കരണത്തിലും സ്വതന്ത്രസമരത്തിലും മാത്രമല്ല സാഹിത്യത്തിലും സവര്‍ക്കറുടെ പങ്കു വലുതാണ്‌. മറാത്തിയിലും ഹിന്ദിയിലും അദ്ദേഹത്തിന്റേതായി ഒട്ടനവധി കൃതികള്‍ ഉണ്ട്. മറാത്തി സാഹിത്യത്തിനു അദ്ദേഹത്തിന്റെ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും.

ആത്മീയമായും സാമൂഹികപരമായും സാംസ്കാരികപരമായും മനുഷ്യരുടെ ഉന്നമനത്തിനു സവര്‍ക്കറുടെ കവിതകളും കഥകളും മറ്റുകൃതികളും വളരെ സഹായകമായി.

മഹാത്മാഗാന്ധിയുടെ കടുത്ത വിമര്‍ശകന്‍ ആയിരുന്ന സവര്‍ക്കര്‍ പാകിസ്ഥാനെ വിഭജിച്ച നടപടിയോട് കടുത്ത എതിര്‍പ്പ് കാട്ടിയിരുന്നു. ഹിന്ദുമഹാസഭയെ ബലക്ഷയമാക്കുവാന്‍ നടത്തുന്ന ഓരോ സാഹചര്യങ്ങളെയും നേരിട്ട് ഹിന്ദുമഹാസഭയെ വളര്‍ത്തി വലുതാക്കിയ സവര്‍ക്കര്‍ക്ക് ഗാന്ധിയുടെ ഈ മുസ്ലീം പ്രീണനം അത്രകണ്ട് ദഹിച്ചില്ല.ഗാന്ധിജിയുടെ പല പ്രവര്‍ത്തികളും ഹിന്ദുക്കളെ തളര്‍ത്തുന്നതാണെന്ന് സവര്‍ക്കര്‍ ആരോപിച്ചു.

ഗാന്ധിയുടെ കൊലപാതകം നടന്നപ്പോള്‍ സവര്‍ക്കരും അറസ്റ്റ്‌ ചെയ്യപ്പെട്ടു. നാധുറാം ഗോഡ്സെയും കൊലപാതകത്തിന്റെ സൂത്രധാരനായ നാരായണന്‍ ആപ്തെയും ഹിന്ദുസഭയില്‍ ഉണ്ടായിരുന്നതും സവര്‍ക്കരോട് അടുപ്പം ഉണ്ടായിരുന്നതും കൊണ്ട് സവര്‍ക്കരെയും അറസ്റ്റ്‌ ചെയ്തെങ്കിലും പിന്നീട് ആവശ്യത്തിന് തെളിവില്ലാത്തതിന്റെ പേരില്‍ സവര്‍ക്കരെ വെറുതെ വിട്ടു.

എന്തായാലും ഗാന്ധിവധത്തോടെ അറസ്റ്റ്‌ ചെയ്യപ്പെട്ട സവര്‍ക്കറുടെ പ്രതിച്ഛായക്ക് മങ്ങല്‍ ഏറ്റുവെങ്കിലും ഇന്നും ഹിന്ദുക്കള്‍ക്ക് എന്നും ഓര്‍ക്കാന്‍ സവര്‍ക്കരെ പോലെ ഒരു നേതാവിനെ പിന്നീട് ലഭിച്ചിട്ടില്ല.

(സവര്‍ക്കരെപറ്റി എഴുതിയാല്‍ ഒരു പോസ്റ്റോ പത്തു പോസ്റ്റോ മതിയാവില്ല. എന്നാല്‍ ഒരു ആമുഖം പോലെ പറയാന്‍ മാത്രമേ ഇതില്‍ ശ്രമിച്ചിട്ടുള്ളൂ. മാധ്യമങ്ങളും കുപ്രചാരകരും എത്ര ശ്രമിച്ചാലും ഒരിക്കലും ഒളി മങ്ങാത്ത മഹാനായിരുന്നു സവര്‍ക്കര്‍.